
മദ്യപാനം പഠിപ്പിച്ചത് മനോജ്: ഉര്‍വശി | ||
കൊച്ചി: കുടുംബകോടതിയില്‍നിന്നു മടങ്ങിയ ഉര്‍വശി,
മനോജ് കെ. ജയനെതിരേ ശക്‌തമായി പ്രതികരിച്ചു. തന്നെ മദ്യപിക്കാന്‍
പഠിപ്പിച്ചതു മനോജ് ആണെന്ന് ഉര്‍വശി 'മംഗള'ത്തോടു പറഞ്ഞു.
'സ്‌ഫടികം സിനിമയില്‍ മോഹന്‍ലാലിന്റെ ആടുതോമ ഉര്‍വശിയുടെ തുളസിയെ
നിര്‍ബന്ധിപ്പിച്ചു കുടിപ്പിക്കുന്ന രംഗമുണ്ട്. എന്നാല്‍ ജീവിതത്തില്‍
തനിക്കീ ശീലം പഠിപ്പിച്ചത് ഭര്‍ത്താവായിരുന്ന മനോജാണ്. ഇന്നലെ
കോടതിയിലെത്തിയ ഉര്‍വശി പൂര്‍ണമായും മദ്യത്തിനടിമയാണെന്ന്
മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനോജ് പറഞ്ഞിരുന്നു.
കോടതിയില്‍നിന്ന് ഉര്‍വശി നേരെ പോയത് മോഹന്‍ലാലിന്റെ
ഉടമസ്‌ഥതയിലുള്ള കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലേക്കാണ്.ചാനലുകളില്‍
അപ്പോള്‍ ഉര്‍വശിയുടെ മദ്യപാനവും കോടതിയില്‍ കാലിടറിയതും വാര്‍ത്തകളില്‍
നിറഞ്ഞിരുന്നു. ഇതെല്ലാം കണ്ട് ഉര്‍വശി ഉച്ചയുറക്കത്തിനു കിടന്നു.
വൈകുന്നേരം സംസാരത്തില്‍ നിറഞ്ഞത് ചിരിയും ചിന്തയും പിന്നെ കണ്ണീരും...
? ഉര്‍വശി മദ്യപിക്കാറുണ്ടോ
മദ്യപിക്കാറുണ്ടെന്നതു ശരിയാണ്. ആ ശീലം പഠിപ്പിച്ചത് മനോജാണ്
(മനോജ് കെ. ജയന്‍). ഞങ്ങളുടെ കുടുംബത്തിലാരും മദ്യപിക്കാറില്ല.
വീട്ടില്‍വച്ചു മദ്യം തൊട്ടിട്ടുപോലുമില്ല. എന്നാല്‍ വിവാഹശേഷം
മനോജിന്റെ വീട്ടിലെത്തിയപ്പോള്‍ എല്ലാവരും ചേര്‍ന്നിരുന്നുള്ള
മദ്യപാനമായി. അമ്മായിയച്‌ഛന്‍ മരുമക്കള്‍ക്കു മദ്യം പകര്‍ന്നുതരുന്ന
ശീലമായിരുന്നു അവിടെ. പിന്നെ ഒരുപാട് അനുഭവങ്ങളുമുണ്ടായി. മനോജിന്റെ
പെരുമാറ്റം അത്തരത്തിലുള്ളതായിരുന്നു. അതൊന്നും തുറന്നു പറയാന്‍
സാധിക്കില്ലെങ്കിലും ഇത്തരമൊരു സാഹചര്യത്തില്‍ ഏതൊരു പെണ്ണും മദ്യപാനം
ശീലമാക്കി പോകുമെന്ന് ഉറപ്പിച്ചു പറയാം. എല്ലാം മറക്കാനും
ബോധമില്ലാതാകാനും അതേ വഴിയുണ്ടായിരുന്നുള്ളൂ.
? ഇന്നലത്തെ സാഹചര്യത്തില്‍ കോടതിയില്‍ മദ്യപിക്കാതെ പോകേണ്ടിയിരുന്നില്ലേ
ഞാനതിന് ഇന്നലെ മദ്യം കഴിച്ചിട്ടില്ലല്ലോ..? എന്തൊക്കെയാണ്
എന്നെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്നത്. ഹോട്ടലില്‍ വന്നപ്പോള്‍
ടിവിയിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞത്.
അയാള്‍(മനോജ്) എന്തൊക്കെയാണ് വിളിച്ചുപറഞ്ഞത്. ഇതൊക്കെ
ബോധപൂര്‍വം ചെയ്‌തതാണ്. ഹൈക്കോടതി വിധിപ്രകാരം മകളെ എനിക്കു ലഭിക്കുന്ന
ദിവസമായിരുന്നു ഇന്നലെ. അവളെ കൂടെ കൂട്ടാനാണ് ഞാന്‍ ഇന്നലെ
കോടതിയിലെത്തിയതും. ഈ ക്ഷീണം തീര്‍ക്കാന്‍ അവര്‍ എന്നെ മദ്യപാനിയെന്നു
വിളിച്ചു കരിവാരി തേക്കുകയായിരുന്നു. അതേറ്റുപാടാന്‍ ചില മാധ്യമങ്ങളും
തയാറായി. ഇന്നലെ പുലര്‍ച്ചെയാണ് മദ്രാസില്‍നിന്ന് കൊച്ചിയിലേക്ക്
ഫ്‌ളൈറ്റില്‍ തിരിച്ചത്. 7.30ന് ഞാന്‍ കൊച്ചിയിലെത്തി. നെടുമ്പാശേരി
എയര്‍പോര്‍ട്ടില്‍നിന്നു വിളിച്ച കാറിലായിരുന്നു യാത്ര ചെയ്‌തത്.
കൊച്ചിയിലെത്തിയശേഷം കാറില്‍നിന്നിറങ്ങിയിട്ടില്ല.
പ്രാഥമിക കൃത്യങ്ങള്‍ നടത്താന്‍ പോലും സാഹചര്യം ഇല്ലായിരുന്നു.
ഞാന്‍ രോഗികൂടിയാണ്. രണ്ടു മാസംമുമ്പാണ് വയറിന് ഓപ്പറേഷന്‍ കഴിഞ്ഞത്.
കുഞ്ഞാറ്റയെകൂട്ടി ഉടന്‍തന്നെ മടങ്ങാമെന്ന ധാരണയായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ കോടതി നടപടി വൈകി. വയറുവേദനയും കലശലായി. ഇതൊക്കെ
വല്ലായ്‌മയ്‌ക്ക് ഇടയാക്കി. ഇതാണു മദ്യലഹരിയിലാണെന്നു പറയാനിടയാക്കിയത്.
അവരുടേത് ട്രാപ്പായിരുന്നു. അതില്‍ പലരും വീണു. സ്‌ത്രീയാണെന്ന
പരിഗണനപോലും എനിക്കു നല്‍കിയില്ല.
? പിന്നെന്തിനു മെഡിക്കല്‍ പരിശോധന നിരസിച്ചു
അതും ഒരു ട്രാപ്പാണെന്ന തിരിച്ചറിവുകൊണ്ടുതന്നെ. ഈ കേസുമായി രണ്ടു
വര്‍ഷം മുമ്പും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ട്. അന്നും ഞാന്‍
മദ്യപിച്ചിട്ടുണ്ടെന്നൊക്കെയായിരുന്നു എതിര്‍ഭാഗം വക്കീല്‍ വാദിച്ചത്.
അവര്‍ എന്നെ മെഡിക്കല്‍ കോളജിലേക്ക് അയച്ച് പരിശോധിപ്പിച്ചു.
മണിക്കൂറുകള്‍ നീണ്ട പരിശോധനയായിരുന്നു അത്. മദ്യപിച്ചിട്ടുണ്ടോയെന്ന
പരിശോധനയ്‌ക്കു പുറമെ മാനസികരോഗ വിദഗ്‌ധനെകൊണ്ടും പരിശോധിപ്പിച്ചു.
വീണ്ടും നിന്നുകൊടുക്കാന്‍ മനസില്ലായിരുന്നു. ഇന്നലെ കോടതിയില്‍നിന്ന്
അവരുടെ വക്കീല്‍ എന്നെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കണമെന്നു പറയുന്നത്
കേട്ടു. അതോടെയാണ് തിരിച്ചിറങ്ങി കാറിലേക്കു കയറിയത്. കുഞ്ഞാറ്റയെ
കണ്ടിരുന്നു. അവളുടെ കാര്യം ആലോചിക്കുമ്പോഴാണ് കരച്ചില്‍വരുന്നത്.
? കുഞ്ഞാറ്റയ്‌ക്കുവേണ്ടി ഇനിയും അവകാശവാദം ഉന്നയിക്കുമോ
എനിക്കൊന്നും അറിയില്ല. ഇന്നു വീണ്ടും കോടതിയിലെത്തണമെന്നാണ്
എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഞാന്‍ പോകും. എവിടെയായാലും കുഞ്ഞാറ്റ
സുഖമായി ഇരുന്നാല്‍ മതിയെന്നു മാത്രമാണ് ഇപ്പോഴത്തെ പ്രാര്‍ഥന. രണ്ട്
അമ്മമാരുടെ കഥ കേട്ടിട്ടില്ലേ. രണ്ടുപേരും മകള്‍ക്കായി അവകാശവാദം
ഉന്നയിച്ചു. അവസാനം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി കുട്ടിയെ
മുറിച്ചുകൊടുക്കാമെന്നായി വിധി. അപ്പോള്‍ യഥാര്‍ഥ അമ്മ പറഞ്ഞത്, 'മകളെ
എനിക്ക് വേണ്ട. ജീവനോടെ ഇരുന്നാല്‍ മതി, മുറിക്കാതെ അവര്‍ തന്നെ
എടുത്തുകൊള്ളട്ടെ'യെന്നാണ്. ഇതുതന്നെയാണ് എനിക്ക് ഇപ്പോള്‍
പറയാനുള്ളത്.
അവളെ എന്നോടൊപ്പം വിടാനായി കോടതി പറഞ്ഞിട്ടുപോലും പലപ്പോഴും
കിട്ടിയിട്ടില്ല. വെക്കേഷന്‍ സമയത്തും വിട്ടുതന്നില്ല. കുഞ്ഞാറ്റയും
കല്‍പ്പന(സഹോദരി)യുടെ മകളും എറണാകുളം ചിന്മയയില്‍ ഒരേ ക്ലാസിലാണ്
പഠിച്ചിരുന്നത്. തൃക്കാക്കരയിലായിരുന്നു അന്നു വീട്. അമ്മ വീട് വിറ്റ്
മദ്രാസിലേക്ക് മാറി. കല്‍പ്പനയുടെ വീടിനടുത്തുതന്നെയാണിത്. കുട്ടികള്‍
ഒരുമിച്ചായിരുന്നു കളിയും പഠനവുമെല്ലാം. എല്ലാം അവന്‍ അവസാനിപ്പിച്ചു.
ഇനിയെനിക്കെന്തു ജീവിതം. പുതിയ ജീവിതം തുടങ്ങണമെന്നു ചിലര്‍ പറയുമ്പോഴും
എന്തിനെന്നാണ് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നതും.
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ